< സഭാപ്രസംഗി 12 >

1 യൗവനകാലത്തുതന്നെ നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊള്ളുക, ദുഷ്കാലങ്ങൾ വരുന്നതിനുമുമ്പ്, “ഒന്നിലും എനിക്കൊരു താത്പര്യം തോന്നുന്നില്ല” എന്നു നീ പറയുന്ന വർഷങ്ങൾ നിന്നെ സമീപിക്കുകയും ചെയ്യുന്നതിനുമുമ്പ്— 2 സൂര്യനും വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുളുന്നതിനുമുമ്പ്, മഴയ്ക്കുശേഷം മേഘങ്ങൾ മടങ്ങിവരുന്നതിനു മുമ്പേതന്നെ— 3 അന്ന് വീട്ടുകാവൽക്കാർ വിറയ്ക്കും ബലിഷ്ഠരായവർ കുനിയും അരയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞുപോയതിനാൽ അവരും ജോലി നിർത്തിവെക്കും ജനാലകളിലൂടെ നോക്കുന്നവർ കാഴ്ചയറ്റവരാകും; 4 തെരുവിലേക്കുള്ള കവാടങ്ങൾ അടയ്ക്കപ്പെടും പൊടിക്കുന്ന ശബ്ദം അവ്യക്തമാകും; പക്ഷികളുടെ കലപിലശബ്ദത്തിൽ നീ ഉണരും, എന്നാൽ അവരുടെയും സംഗീതധ്വനി മന്ദമാകും; 5 മനുഷ്യർ ഉയരങ്ങളെ ഭയക്കും; തെരുവോരങ്ങളിലെ അപകടങ്ങളെയും! ബദാംവൃക്ഷം പൂക്കുമ്പോൾ വിട്ടിൽ ഇഴഞ്ഞുനടക്കും. അഭിലാഷങ്ങൾ ഉണരുകയില്ല. അപ്പോൾ മനുഷ്യൻ തന്റെ ശാശ്വതഭവനത്തിലേക്കു പോകും, വിലാപക്കാർ തെരുവീഥികളിൽ ചുറ്റിസഞ്ചരിക്കും. 6 അതേ, നിന്റെ സ്രഷ്ടാവിനെ ഓർക്കുക—വെള്ളിച്ചരട് അറ്റുപോകുംമുമ്പേ, സ്വർണക്കിണ്ണം ഉടയുംമുമ്പേതന്നെ; ഉറവിങ്കലെ കുടം ഉടയുന്നതിനും കിണറ്റിങ്കലെ ചക്രം തകരുന്നതിനും മുമ്പുതന്നെ, 7 പൂഴി അതു വന്ന മണ്ണിലേക്കും ആത്മാവ് അതിന്റെ ധാതാവായ ദൈവത്തിങ്കലേക്കും മടങ്ങുന്നതിനുമുമ്പേതന്നെ. 8 “അർഥശൂന്യം! അർഥശൂന്യം!” സഭാപ്രസംഗി പറയുന്നു. “ഓരോന്നും അർഥശൂന്യമാകുന്നു!” 9 സഭാപ്രസംഗി ജ്ഞാനിയായിരുന്നു എന്നുമാത്രമല്ല, ജനത്തിന് പരിജ്ഞാനം പകർന്നുനൽകുകയും ചെയ്തു. അദ്ദേഹം ചിന്തിച്ച് നിരീക്ഷിച്ച് അനേകം സുഭാഷിതങ്ങൾ ചമയ്ക്കുകയും ചെയ്തു. 10 സഭാപ്രസംഗി ഉചിത വാക്യങ്ങൾ തേടി, താൻ എഴുതിയതെല്ലാം സത്യസന്ധവും വസ്തുനിഷ്ഠവും ആയിരുന്നു. 11 ജ്ഞാനിയുടെ വചസ്സുകൾ ഇടയന്മാരുടെ വടിപോലെയും; ജ്ഞാനവചസ്സുകളുടെ ശേഖരം യജമാനന്റെ വടിയിൽ തറച്ചുവെച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു—ഇവയെല്ലാം ഒരു ഇടയന്റെ അനുശാസനമാണ്. 12 എന്റെ കുഞ്ഞേ ഇതിനെല്ലാമുപരി, ജാഗ്രതപുലർത്തുക. പുസ്തകം ചമയ്ക്കുന്നതിന് അവസാനമില്ല; അധികം പഠനം ശരീരത്തെ തളർത്തുന്നു. 13 ഇപ്പോൾ എല്ലാം ശ്രവിച്ചുകഴിഞ്ഞല്ലോ; ഇതാകുന്നു എല്ലാറ്റിന്റെയും സംഗ്രഹം: ദൈവത്തെ ഭയപ്പെട്ട് അവിടത്തെ കൽപ്പനകൾ പ്രമാണിക്കുക, ഇതാകുന്നു എല്ലാവർക്കും കരണീയം. 14 കാരണം ദൈവം, എല്ലാവിധ പ്രവൃത്തികളെയും രഹസ്യമായതുൾപ്പെടെ, നല്ലതോ തീയതോ ആയ ഓരോന്നിനെയും ന്യായവിസ്താരത്തിലേക്കു നടത്തുമല്ലോ.

< സഭാപ്രസംഗി 12 >